കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്നുമാറി നല്‍കിയതിനെ തുടര്‍ന്ന് പിഞ്ചു കുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് ബന്ധുക്കളുടെ പരാതി. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍നിന്നു മാറിനല്‍കിയ മരുന്നു കഴിച്ചതോടെയാണ് കുഞ്ഞ് ആശുപത്രിയിലായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

കുട്ടിയുടെ കരളിനു ഗുരുതര തകരാര്‍ സംഭവിച്ചതിനാല്‍ കരള്‍ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചതെന്നു ബന്ധുക്കള്‍ പറയുന്നു. പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കല്‍സില്‍നിന്നാണ് ഇക്കഴിഞ്ഞ 8ന് പനിക്കുള്ള മരുന്നു വാങ്ങിയതെന്നും അതു കഴിച്ചതിനെത്തുടര്‍ന്ന് കുഞ്ഞ് ഗുരുതരാവസ്ഥയിലായെന്നും കുഞ്ഞിന്റെ പിതൃസഹോദരന്‍ ഇ.പി.അഷ്‌റഫ് പഴയങ്ങാടി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.