വണ്ടിപ്പെരിയാര്‍: ഇടുക്കി ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് ആറുവരെയാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ദൗത്യം രാവിലെ തന്നെ പുനരാരംഭിക്കുമെന്ന് കോട്ടയം ഡിഎഫ്ഒ എന്‍. രാജേഷ് അറിയിച്ചു.

രാവിലെ ഡ്രോണ്‍ നിരീക്ഷണത്തില്‍ കടുവയെ കണ്ടില്ലെന്നും ഇന്നലെയുണ്ടായിരുന്ന സ്ഥലത്തുനിന്നും കടുവ മാറിയിട്ടുണ്ടെന്നും എരുമേലി റേഞ്ച് ഓഫീസര്‍ കെ ഹരിലാല്‍ പറഞ്ഞു. മൂടല്‍ മഞ്ഞും തെരച്ചിലിന് വെല്ലുവിളിയാണ്. എന്നാല്‍ കാലിന് പരിക്കേറ്റതിനാല്‍ കടുവ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധ്യതയില്ലെന്നും ഡ്രോണ്‍ ഉപയോഗിച്ചും നേരിട്ട് ഉറങ്ങിയും പരിശോധന നടത്തുമെന്നും ഹരിലാല്‍ പറഞ്ഞു. ഏതാനും മീറ്റര്‍ മാത്രമാണ് കടുവ സഞ്ചരിച്ചിട്ടുള്ളത്. തനിയെ നടന്ന് കൂട്ടില്‍ കയറാനാകില്ലെന്ന് മനസിലായതിനെ തുടര്‍ന്നാണ് മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചത്.

ഗ്രാമ്പി എസ്റ്റേറ്റിന്റെ പതിനാറാം ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിലാണ് കടുവയുള്ളത്. വനംകുപ്പ് വെറ്ററിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വയ്ക്കാനായി പ്രദേശത്ത് എത്തിയിട്ടുണ്ട്. എരുമേലി റേഞ്ച് ഓഫിസര്‍ കെ.ഹരിലാലിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം സ്ഥലത്ത് നിരീക്ഷണം നടത്തുകയാണ്.

മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് കൂട്ടില്‍ വച്ച് ചികിത്സ നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. ഏതാനും മീറ്റര്‍ മാത്രമാണ് കടുവ സഞ്ചരിച്ചിട്ടുള്ളതെന്നാണ് വിവരം. തനിയെ നടന്ന് കൂട്ടില്‍ കയറാനാകില്ലെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചത്.