ന്യൂഡല്‍ഹി : രാജ്യത്തെ ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിലെന്ന് കേന്ദ്രമന്ത്രി സാവിത്രി താക്കൂര്‍. രാജ്യസഭയില്‍ എഎ റഹീം എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി. ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികള്‍ക്ക് 32 എന്ന നിലയിലാണ്. എന്നാല്‍ കേരളത്തില്‍ ആയിരം കുട്ടികള്‍ക്ക് എട്ടു കുട്ടികള്‍ എന്ന നിലയിലാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശില്‍ 51 ഉത്തര്‍പ്രദേശില്‍ 43 രാജസ്ഥാന്‍ 40 ഛത്തീസ്ഗഡ് 41 ഒഡീഷ 39 ആസാം 40 എന്നിങ്ങനെയാണ് ശിശു മരണനിരക്കുകള്‍. ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച ജനപക്ഷ നയങ്ങളുടെ തുടര്‍ച്ചയാണ് ഈ നേട്ടം. സ്ത്രീകളെയും കുട്ടികളെയും പ്രത്യേക വിഭാഗമായി പരിഗണിച്ചു കൊണ്ടുള്ള ആരോഗ്യ സംവിധാനം ലോകത്തിന് മാതൃകയാണെന്ന് കാണിക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ കണക്കുകള്‍ എന്ന് എ എ റഹീം എംപി വ്യക്തമാക്കി.