ആലപ്പുഴ: കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗവും സഹായിയും പിടിയില്‍. ബിജെപി അംഗവും മഹിള മോര്‍ച്ച ഭാരവാഹിയുമായ സുജന്യ ഗോപി (42) ഇവരുടെ സഹായി കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസില്‍ സലിഷ് മോന്‍ (46) എന്നിവരെയാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെങ്ങന്നൂര്‍ സ്വദേശി വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

മാര്‍ച്ച് 14ന് രാത്രിയാണ് എടിഎം കാര്‍ഡ് അടങ്ങുന്ന വിനോദിന്റെ പേഴ്‌സ് നഷ്ടപ്പെട്ടത്. ഓട്ടോ ഡ്രൈവറായ സലിഷ് മോനാണ് വിനോദിന്റെ പേഴ്‌സ് ലഭിച്ചത്. തുടര്‍ന്ന് പേഴ്‌സ് ലഭിച്ച വിവരം സലിഷ് സുജന്യയെ അറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മാര്‍ച്ച് 15ന് രാവിലെ ആറിനും എട്ടിനും ഇടയില്‍ ബുധനുര്‍, പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍ എത്തി 25,000 രൂപ പിന്‍വലിക്കുകയായിരുന്നു. എടിഎം കാര്‍ഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചായിരുന്നു ഇത്.

തുക പിന്‍വലിച്ചതിന്റെ അറിയിപ്പ് മൊബൈലില്‍ വന്നതോടെ വിനോദ് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. എടിഎം കാര്‍ഡ് പിന്നീട് കല്ലിശ്ശേരി റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തുള്ള റോഡില്‍നിന്നു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സുജന്യയും സലിഷും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ വിവരങ്ങള്‍ ലഭിച്ചു. ഇതാണ് അറസ്റ്റായത്.