ന്യൂഡല്‍ഹി: സിപിഐ എം സംസ്ഥാന കമ്മിറ്റി അം?ഗം പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ആര്‍എസ്എസുകാരായ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ആര്‍എസ്എസുകാരായ പ്രതികള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് സുധാന്‍ശു ദുലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

1999 ആഗസ്ത് 25ന് തിരുവോണ നാളിലാണ് പി ജയരാജനെതിരെ വധശ്രമം ഉണ്ടായത്. വീട്ടില്‍ അതിക്രമിച്ചുകടന്ന പ്രതികള്‍ ബോംബെറിഞ്ഞ് ഭയാനകസാഹചര്യം സൃഷ്ടിച്ച് ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒമ്പത് പേരായിരുന്നു പ്രതികള്‍. ആറുപേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണക്കോടതി ശിക്ഷിച്ചു. മൂന്നുപേരെ വെറുതേവിട്ടു.

ശിക്ഷയ്ക്ക് എതിരെ പ്രതികളും മൂന്ന് പേരെ വെറുതെവിട്ട ഉത്തരവിന് എതിരെ സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. 2024 മാര്‍ച്ചില്‍ അഞ്ച് പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി ഒരാളുടെ ശിക്ഷ ഇളവ് ചെയ്തു. ഈ വിധിക്കെതിരെയാണ് പി ജയരാജനും സംസ്ഥാനസര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചത്. പി ജയരാജന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി വി ദിനേശ്, അഡ്വ. പി എസ് സുധീര്‍ എന്നിവര്‍ ഹാജരായി.