മംഗളൂരു: തീരദേശ സുരക്ഷാ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള കടലില്‍ അനധികൃതമായി നിരോധിത രീതിയില്‍ വൈദ്യുതി വെളിച്ചത്തില്‍ മത്സ്യബന്ധനം നടത്തിയതിന് മൂന്ന് ബോട്ടുകള്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. ഗംഗോളി മത്സ്യബന്ധന തുറമുഖത്ത് പ്രത്യേക പരിശോധന നടത്തിയാണ് ബോട്ടുകള്‍ പിടികൂടിയത്. ഉഡുപ്പി ജില്ലാ ഫിഷറീസ് ജോയിന്റ് ഡയറക്ടറാണ് ബോട്ട് ഉടമകള്‍ക്ക് 16,000 രൂപ പിഴ ചുമത്തിയത്.

ലൈറ്റ് ഫിഷിംഗിനായി ജനറേറ്റര്‍ ഘടിപ്പിച്ച മറ്റൊരു ബോട്ടും കണ്ടെത്തി. ഉടമക്ക് 5000 രൂപ പിഴ ചുമത്തി. നിരോധിത മത്സ്യബന്ധന രീതിക്ക് ഉപയോഗിച്ചിരുന്ന ജനറേറ്ററും ലൈറ്റിംഗ് ഉപകരണങ്ങളും ബോട്ട് വിട്ടുകൊടുക്കുന്നതിന് മുമ്പ് നീക്കം ചെയ്തു.

നിയമവിരുദ്ധ ലൈറ്റ് ഫിഷിങ്ങും ബുള്‍ ട്രോളിങ്ങും തടയുന്നതിനായി ഫിഷറീസ് വകുപ്പിലെയും തീരദേശ സുരക്ഷാ പൊലീസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത ഫ്‌ലൈയിംഗ് സ്‌ക്വാഡ് രൂപവത്കരിച്ചു. നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനായി മാല്‍പെ, ഗംഗോളി തുറമുഖങ്ങളില്‍ സംഘം തുടര്‍ച്ചയായ പരിശോധനകള്‍ നടത്തിവരുന്നു.