കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ സഹോദരിമാരായ പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലുള്ള പ്രതി ധനേഷിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടും. റിമാന്‍ഡിലുള്ള പെണ്‍കുട്ടികളുടെ അമ്മയുടെ കാമുകനായ ധനേഷിനെ വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം. കുട്ടികളെ അവരുടെ അമ്മയുടെ അറിവോടെയാണ് ധനേഷ് പീഡിപ്പിച്ചതെന്നാണ് വിവരം. പീഡനവിവരം മറച്ചുവച്ചതിനും മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചതിനും കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. ഇവരെയും പോലിസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ധനേഷിന്റെ മൊഴി. കുട്ടികളുടെയും സ്‌കൂള്‍ അധ്യാപികയുടെയും മൊഴികളും അമ്മയുടെ അറസ്റ്റില്‍ നിര്‍ണായകമായി. സ്‌കൂള്‍ അധികൃതരുടെ ഇടപെടലാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്‌സി ഡ്രൈവറെ കഴിഞ്ഞ ദിവസമാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം.

പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെ ഫോട്ടോ ഫോണില്‍ കണ്ട പ്രതി ആ കുട്ടിയെ കൂട്ടി കൊണ്ടു വരണമെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇതാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പെണ്‍കുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷമാണ് കുട്ടികളുടെ അമ്മയുമായി പ്രതി ബന്ധമുണ്ടാക്കിയത്. രണ്ടാനച്ഛന്‍ എന്ന നിലയിലുളള സ്വാതന്ത്ര്യം മുതലെടുത്താണ് പെണ്‍കുട്ടികളെ പ്രതി ദുരുപയോഗം ചെയ്തത്.

അടിക്കടി വീട്ടില്‍ വന്നിരുന്ന പ്രതി പെണ്‍കുട്ടികളെ രണ്ട് വര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടികളുടെ സഹപാഠികളായ മറ്റ് കുട്ടികളെയും ദുരുപയോഗം ചെയ്യാനുളള ശ്രമമാണ് പ്രതിയെ കുടുക്കിയത്. ഇക്കാര്യം മനസിലാക്കിയ സ്‌കൂളിലെ അധ്യാപികയാണ് പൊലീസിനെ സമീപിച്ചത്. പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.