കുട്ടനാട്: വീട്ടമ്മയെ കെട്ടിയിട്ടു മോഷണം നടത്തിയ കേസിലെ പ്രധാന പ്രതിയായ യുവതി പൊലീസില്‍ കീഴടങ്ങി. നെയ്യാറ്റിന്‍കര ആറാലുംമൂട് തുടിക്കോട്ടുകോണം വീട്ടില്‍ ദീപയാണ് (കല41) സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ദീപയുടെ കീഴടങ്ങല്‍. നാലു പ്രതികളുള്ള കേസില്‍ ഇതോടെ മൂന്നു പേര്‍ പൊലീസ് പിടിയിലായി. അഞ്ചു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ട ദീപയെ മോഷണം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.

കേസില്‍ പ്രതിയായ ദീപയും മകള്‍ അഖിലയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഹൈക്കോടതി നിരസിച്ചിരുന്നു. തുടര്‍ന്നാണ് ദീപ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയത്. അഖില ഇപ്പോഴും ഒളിവില്‍ തന്നെയാണ്. 7 വയസ്സുകാരിയായ സഹോദരിയുടെ സംരക്ഷണം ഏറ്റെടുത്തതിനാലാണ് അഖില കീഴടങ്ങാന്‍ മടിക്കുന്നതെന്നാണു സൂചന. കേസില്‍ ദീപയുടെ മകന്‍ അഖിലിനെയും ദീപയുടെ സുഹൃത്ത് രാജേഷ് മണികണ്ഠനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഫെബ്രുവരി 19ന് ആണു രാമങ്കരി മാമ്പുഴക്കരി വേലിക്കെട്ടില്‍ചിറ വീട്ടില്‍ കൃഷ്ണമ്മയെ (62) കെട്ടിയിട്ടു മോഷണം നടത്തിയത്. കെട്ടിയിട്ടു മര്‍ദിച്ച് 3.5 പവന്‍ സ്വര്‍ണവും 36,000 രൂപയും എടിഎം കാര്‍ഡും ഓട്ടുപാത്രങ്ങളുമടക്കം മോഷ്ടിച്ചെന്നാണു കേസ്. കൃഷ്ണമ്മയുടെ സഹായിയായി നിന്നാണു ദീപ മോഷണം ആസൂത്രണം ചെയ്തത്. മോഷണം പോയ സ്വര്‍ണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഓട്ടുപാത്രങ്ങളും മറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.