മൊറാഴ: ആന്തൂര്‍ നഗരസഭയിലെ മൊറാഴ കൂളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വെട്ടേറ്റ് മരിച്ചു. ബംഗാള്‍ സ്വദേശി ദലിംഖാന്‍ എന്ന ഇസ്മയില്‍ (36) ആണ് വെട്ടേറ്റ് മരിച്ചത്. ഒപ്പം താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ സുജോയ് കുമാര്‍ എന്ന ഗുഡുവിനെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഏഴരയോടെ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

കോണ്‍ക്രീറ്റ് തൊഴിലാളികളായ ഇരുവരും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍ കൊണ്ടുപോയി വെട്ടുകത്തി ഉപയോഗിച്ച് നിരവധിതവണ വെട്ടിയാണ് കൊലചെയ്തത്. ഇസ്മയിലിന്റെ കൂടെ സഹോദരനും താമസിക്കുന്നുണ്ട്. ഇസ്മയിലിനെ കാണാതായതോടെ സഹോദരന്‍ അന്വേഷിച്ചപ്പോഴാണ് ടെറസില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. സുജയ്കുമാര്‍ ഓട്ടോറിക്ഷയില്‍ നാട് വിടാന്‍ ശ്രമിച്ചപ്പോള്‍ ഓട്ടോ ഡ്രൈവര്‍ കെ.വി.മനോജ് തന്ത്രപൂര്‍വം ഇയാളെ വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

മൊറാഴയിലെ കെട്ടിടനിര്‍മാണ കരാറുകാരനായ കാട്ടാമ്പള്ളി രാമചന്ദ്രന്റെ കീഴില്‍ കൂളിച്ചാലില്‍ പത്തോളം മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇസ്മയില്‍ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി കരാറുകാരന്റെ കീഴില്‍ കോണ്‍ക്രീറ്റ് മേസ്തിരിയാണ്. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുജയ് കുമാറിനെ വളപട്ടണം പോലീസ് തളിപ്പറമ്പ് പോലീസിന് കൈമാറി.