ആലപ്പുഴ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് എണ്‍പതുകാരനായ അച്ഛനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മകനെ പോലിസ് അറസ്റ്റ് ചെയ്തു. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി മാധവം വീട്ടില്‍ രാമകൃഷ്ണപിള്ളയാണ് മകന്റെ മര്ദനത്തിന് ഇരയായത്. രാമകൃഷ്ണന്റെ വീടിന് സമീപത്തെ വീടായ ലക്ഷ്മിഭവനത്തില്‍ താമസിക്കുന്ന മകന്‍ അജീഷ് (43) ആണ് അറസ്റ്റിലായത്.

മാര്‍ച്ച് ഒന്‍പതിനു വൈകുന്നേരം ഇവരുടെ വീട്ടിലാണ് സംഭവം. സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രാമകൃഷ്ണപിള്ളയെ അജീഷ് നിലത്തിട്ടുചവിട്ടുകയും വിറകുകഷണംകൊണ്ട് കൈയിലും കാലിലുമടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു. മൂക്കിനും പൊട്ടലുണ്ട്. സംഭവശേഷം മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ പടനിലത്തുനിന്നാണു പിടിച്ചത്.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രാമകൃഷ്ണപിള്ളയെ ആദ്യം നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിലേക്കു മാറ്റി. ചികിത്സയ്ക്കുശേഷം വ്യാഴാഴ്ചയാണ് രാമകൃഷ്ണപിള്ള വീട്ടിലെത്തിയത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ അജീഷിനെ റിമാന്‍ഡുചെയ്തു. എസ്എച്ച്ഒ ശ്രീകുമാര്‍, എസ്ഐ എസ്. നിതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.