കണ്ണൂര്‍ : കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ ഒരു മണിക്കൂറോളം കുടുങ്ങി യാത്രക്കാര്‍. തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ലിഫ്റ്റിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒരു കുട്ടിയടക്കം അഞ്ച് പേര്‍ ലിഫ്റ്റില്‍ അകപ്പെട്ടത്. ഒരു മണിക്കൂറോളം സമയമെടുത്താണ് സാങ്കേതിക വിദഗ്ദ്ധര്‍ രക്ഷാദൗത്യം പൂര്‍ത്തീകരിച്ചത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാറുണ്ടായത്. വന്ദേ ഭാരതിന് പോകേണ്ടിയിരുന്ന യാത്രക്കാരായിരുന്നു ലിഫ്റ്റില്‍ കുടുങ്ങിയത്. യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങിയ വിവരമറിഞ്ഞ് 10 മിനിറ്റോളം വന്ദേ ഭാരത് കണ്ണൂര്‍ സ്റ്റേഷനില്‍ റെയില്‍വേ പിടിച്ചിട്ടിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയതോടെ ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. പുതുതായി നിര്‍മ്മിച്ച ലിഫ്റ്റാണ് തകരാറിലായത്.