തിരുവനന്തപുരം: ക്രമസമാധാന മേഖലയില്‍ കേരള പോലീസ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ മുപ്പത്തിയഞ്ചാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ജനങ്ങള്‍ പോലീസിനോട് സഹകരിക്കുന്ന മനോഭാവം കാണിക്കുന്നതും അതിനുവേണ്ടി പോലീസുദ്യോഗസ്ഥര്‍ കാട്ടുന്ന മാന്യതയും മര്യാദയും അഭിമാനിക്കത്തക്കതാണ്. സേനയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനായി നിരവധി പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നു. പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം മതതീവ്രവാദപ്രവണതകള്‍ നേരത്തെ തന്നെ തിരിച്ചറിയാനും അക്രമ സാധ്യതകള്‍ തടയാനും കഴിവുള്ള ഘടകമായി പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ വര്‍ഗീയ വിഷം പകരാന്‍ ശ്രമിക്കുന്നവരെ നേരത്തേ തന്നെ തിരിച്ചറിയാനും ഇവരെ പ്രതിരോധിക്കാനും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും മുഴുവന്‍ കരുതലോടെ മുന്നേറുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിനും ഏറെ കടപ്പാട് പോലീസ് സേനയോട് ഉണ്ട്. സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്, സംസ്ഥാന സ്‌കൂള്‍ കായികമേള, മറ്റ് മേളകള്‍ തുടങ്ങിയവയ്ക്ക് നിര്‍ലോഭമായ പിന്തുണയാണ് പോലീസ് സേനയില്‍ നിന്ന് ലഭ്യമാകുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കെ പി ഒ എ സംസ്ഥാന പ്രസിഡണ്ട് ആര്‍ പ്രശാന്ത് അധ്യക്ഷനായിരുന്നു. വി ജോയ് എംഎല്‍എ, എസ് ശ്യാംസുന്ദര്‍ ഐപിഎസ്, രമേഷ് കുമാര്‍ പി എന്‍ ഐ പി എസ്,കെ പി എസ് ഒ എ സംസ്ഥാന പ്രസിഡണ്ട് ഇ എസ് ബിജുമോന്‍, കെ പി ഒ എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡി കെ പൃഥ്വിരാജ്, കെപിഎ സംസ്ഥാന പ്രസിഡന്റ് സുധീര്‍ഖാന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രേംജി കെ നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു. സര്‍വീസില്‍ നിന്ന് വിരമിച്ച കെ എസ് ഔസേഫ്, സി കെ സുജിത്ത്, സുനി കെ, സി കെ കുമാരന്‍ എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി.