കണ്ണൂര്‍: ആശാ വര്‍ക്കര്‍മാര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയിലാണ് സമരം ചെയ്യേണ്ടതെന്ന് സിപി.എം പൊളിറ്റ്ബ്യൂറോ അംഗം വിജു കൃഷ്ണന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടു കൊണ്ടാണ് അവര്‍ സമരം നടത്തുന്നത്. ആശാ വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ്. അവസ്ഥ. കര്‍ണാടകയില്‍ എന്തുകൊണ്ടു ആശാ വര്‍ക്കര്‍മാര്‍ സമരം ചെയ്യുന്നില്ലെന്ന് വിജു കൃഷ്ണന്‍ ചോദിച്ചു. ഡല്‍ഹിയില്‍ ഒന്നിച്ചു ഇവര്‍ക്കൊപ്പം സമരം ചെയ്യാന്‍ അഖിലേന്ത്യാ കിസാന്‍ സഭ തയ്യാറാണ്. ഇതിന് ആശാ വര്‍ക്കര്‍മാര്‍ തയ്യാറാകണം. എസ്. യു.സി.ഐയാണ് സമരത്തിന് പിന്നില്‍. അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന സംഘടനയിലുണ്ട്. അവരും ആശാവര്‍ക്കര്‍ക്കായി ഡല്‍ഹിയില്‍ സമരം ചെയ്യണം. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമരപന്തലില്‍ എത്തിയത് സമരത്തെ വഴിതിരിച്ചുവിടാനാണ്'.

'വ്യക്തികള്‍ക്കു മുകളിലാണ് പാര്‍ട്ടിയെന്ന് പി.ജയരാജനെ ദൈവമായി വാഴ്ത്തി ഫ്‌ളക്‌സ് ഉയര്‍ത്തിയതിനെ കുറിച്ചു വിജു കൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി ഘടകത്തില്‍ എല്ലാത്തിനും വലുത് കേന്ദ്ര കമ്മിറ്റിയാണ് 'അതിനു മുകളില്‍ ഒരു പാര്‍ട്ടി സഖാവുമില്ലെന്ന പൊതുബോധമാണ് വേണ്ടതെന്നും വിജു കൃഷ്ണന്‍ പറഞ്ഞു. പരിപാടിയില്‍ പ്രസ് ക്‌ളബ്ബ് സെക്രട്ടറി കബീര്‍ കണ്ണാടിപറമ്പ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സി. സുനില്‍കുമാര്‍ അദ്ധ്യക്ഷനായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പങ്കെടുത്തു. ട്രഷറര്‍ സതീശന്‍ നന്ദി പറഞ്ഞു.