പൊന്നാനി: മലപ്പുറം എരമംഗലത്തെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും മര്‍ദിച്ച സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഒരാളെ സ്ഥലംമാറ്റി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സാന്‍ സോമന്‍, സിവില്‍ പൊലീസ് ഓഫിസര്‍ യു.ഉമേഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സിവില്‍ പൊലീസ് ഓഫിസര്‍ ജെ.ജോജയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റി.

ഏപ്രില്‍ 2ന് നടന്ന പുഴക്കര ഉത്സവത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാര്‍ സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി അംഗം സുരേഷ് കാക്കനാത്തിന്റെ മകന്‍ അഭിരാമിന്റെ പല്ല് അടിച്ചുപൊട്ടിക്കുകയും ഒപ്പം ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചു എന്നുമുള്ള പരാതിയിലാണ് നടപടി.