കോഴിക്കോട്: സ്വകാര്യ ബസിലെ യാത്രയ്ക്കിടെ യാത്രക്കാരനെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു. തുടര്‍ന്നു ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും 4,500 രൂപയും തട്ടിയെടുത്ത ശേഷം ബസില്‍ നിന്നു പുറത്തേക്ക് തള്ളിയിട്ടു. പന്തീരാങ്കാവിനു സമീപം കൈമ്പാലത്തുനിന്നു ബസില്‍ കയറി പിന്‍സീറ്റില്‍ യാത്ര ചെയ്ത മാങ്കാവ് സ്വദേശി ടി.നിഷാദിനാണു (44) മര്‍ദനമേറ്റത്. നിഷാദിന്റെ പരാതിയില്‍ സഹയാത്രക്കാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പെരുമണ്ണയില്‍നിന്നു സിറ്റി സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തുന്ന 'സഹിര്‍' സ്വകാര്യ ബസില്‍ ഞായറാഴ്ച രാത്രി 9.14നാണു സംഭവം. ബസിലെ സിസിടിവിയില്‍ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യം പുറത്തായതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. നിഷാദിനു സമീപം ഇരുന്ന മറ്റൊരു ബസിലെ ഡ്രൈവര്‍ പ്രകോപനമില്ലാതെ കഴുത്തില്‍ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്തതായാണ് വിവവരം. കസബ ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായാണു സൂചന.

പ്രതി കഴുത്തില്‍ പിടിത്തമിട്ടതോടെ കൈ തട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു നിഷാദിനെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴുത്തു ഞെരിച്ചു ബസില്‍ നിലത്തിട്ടു. തുടര്‍ന്നു തലയിലും മുഖത്തും മര്‍ദിച്ചു. അവശനായിട്ടും വിട്ടില്ല. ബസില്‍ മറ്റു യാത്രക്കാര്‍ ഉണ്ടായിരുന്നിട്ടും ആരും പ്രതികരിക്കാനോ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല. ഒടുവില്‍ ബസ് കിണാശ്ശേരിയില്‍ നിര്‍ത്തിയപ്പോള്‍ അക്രമി നിഷാദിന്റെ മൊബൈല്‍ ഫോണും പോക്കറ്റില്‍ ഉണ്ടായിരുന്ന 4,500 രൂപയും തട്ടിയെടുത്തു ബസില്‍ നിന്നു പുറത്തേക്ക് തള്ളിയിട്ടു.

പരുക്കേറ്റ നിഷാദ് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി കസബ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ആക്രമണ ദൃശ്യം സിസിടിവിയില്‍ വ്യക്തമാണ്. അക്രമി മറ്റൊരു ബസിലെ ഡ്രൈവറാണെന്നാണു സൂചന.