ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി സിലബസ്സിലെ എഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍നിന്ന് മുഗള്‍ചരിത്രം പുറത്ത്. മുഗള്‍ രാജാക്കന്മാരെക്കുറിച്ചും ഡല്‍ഹി സുല്‍ത്താന്‍മാരെക്കുറിച്ചുമുള്ള പാഠ ഭാഗങ്ങളാണ് ഒഴിവാക്കിയത്. പകരം മഗധ, മൗര്യര്‍, ശുംഗ, ശതവാഹന രാജവംശങ്ങളെക്കുറിച്ചുള്ള അധ്യായങ്ങളുണ്ട്. മുഗള്‍ രാജവംശം ഒഴിവാക്കപ്പെട്ടപ്പോള്‍ മഹാകുംഭമേളയും സിലബസില്‍ ഇടംപിടിച്ചു.

മേക്ക് ഇന്‍ ഇന്ത്യ, ബേട്ടി ബചാവോ, ബേട്ടി പഠാവോ തുടങ്ങിയ കേന്ദ്ര പദ്ധതികളെക്കുറിച്ചും പഠിപ്പിക്കും. പുതിയ ദേശീയ വിദ്യാഭ്യാസ പരിഷ്‌കാരത്തിന്റെ ഭാഗമായാണ് മാറ്റങ്ങളെന്നും ഇന്ത്യയുടെ പാരമ്പര്യം, തത്ത്വചിന്ത, വിജ്ഞാനസമ്പ്രദായങ്ങള്‍, പ്രാദേശികത എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഇവയെന്നും എന്‍സിഇആര്‍ടി പറഞ്ഞു.

2022'23-ല്‍ മുഗള്‍ രാജാക്കന്മാരെക്കുറിച്ചുള്ള ഭാഗങ്ങള്‍ എന്‍സിഇആര്‍ടി വെട്ടിച്ചുരുക്കിയിരുന്നു. ഇവയാണിപ്പോള്‍ പൂര്‍ണമായും നീക്കിയത്. ഏഴാം ക്ലാസ് പാഠപുസ്തകമായ 'എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്, പാര്‍ട്ട്-1' എന്ന പുസ്തകത്തിലാണ് മാറ്റം. ആദ്യഭാഗമാണ് ഈയാഴ്ച ഇറങ്ങിയത്. രണ്ടാംഭാഗം വരും മാസങ്ങളിലിറങ്ങും. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ അതിലുള്‍പ്പെടുത്തുമോയെന്ന് വ്യക്തമല്ല.

ഈ വര്‍ഷമാദ്യം പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയെപ്പറ്റി പരാമര്‍ശിക്കുന്ന ഭാഗത്ത്, 6.6കോടി ആളുകള്‍ അതില്‍ പങ്കെടുത്തതിനെപ്പറ്റി പറയുന്നു. എന്നാല്‍, തിക്കിലുംതിരക്കിലും പെട്ട് 30 പേര്‍ മരിച്ചതിനെക്കുറിച്ച് പറയുന്നില്ല.ഭരണഘടനയെക്കുറിച്ചുള്ള അധ്യായത്തില്‍ ആളുകള്‍ക്ക് വീടുകളില്‍ ദേശീയപതാകയുയര്‍ത്താന്‍ അനുവാദമില്ലാതിരുന്ന കാലമുണ്ടായിരുന്നെന്ന് പരാമര്‍ശിക്കുന്നു.