മലപ്പുറം: അരീക്കോട് പൊലീസ് ക്യാമ്പില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ ഹവീല്‍ദാര്‍ സി വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിലെ വാര്‍ത്താ ചോര്‍ത്തലില്‍ നടപടി. എസ്ഒജി ഉദ്യോഗസ്ഥരായ രണ്ട് കമാന്‍ഡോ ഹവീല്‍ദാര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് എതിരെയാണ് നടപടി. പിവി അന്‍വറിന് ഇവരാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് ആരോപണം.

വിനീതിന്റെ മരണത്തില്‍ സേനാംഗങ്ങളുടെ പരിശീലനം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു, എസ്ഒജിയുടെ രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതാവിനും കൈമാറി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി. ഇതില്‍ രാഷ്ട്രീയ നേതാവ് പിവി അന്‍വറാണ്. ഇത് എസ്ഒജി പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തിയെന്നും ഉത്തരവില്‍ ചൂണ്ടികാട്ടി. ഇവരുടെ പ്രവര്‍ത്തി ഗുരുതര അച്ചടക്ക ലംഘനവും സേനയ്ക്ക് അപമാനം ഉണ്ടാക്കുന്നതാണെന്നും ഉത്തരവിലുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ക്യാമ്പിലെ ശുചിമുറിയില്‍ വിനീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്യാമ്പിലെ റീഫ്രഷ്‌മെന്റ് പരിശീലനത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വലിയ മാനസിക പീഡനമാണ് വിനീത് നേരിട്ടതെന്ന് തെളിയിക്കുന്ന സന്ദേശവും കത്തുകളും പുറത്ത് വന്നിരുന്നു. അവധി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിനീത് ജീവനൊടുക്കിയത് എന്ന തരത്തിലും സഹപ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്ത് വന്നിരുന്നു. 2011 ബാച്ചിലെ അംഗമാണ് വിനീത്. റീഫ്രഷ്‌മെന്റ് പരിശീലനത്തിനായി നവംബറിലാണ് അരീക്കോട് ക്യാമ്പിലേക്ക് വിനീത് എത്തുന്നത്.