മുംബൈ: ഇന്ത്യയിലെ കണ്ടന്‍ ക്രിയേറ്റര്‍മാര്‍ക്ക് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ യുട്യൂബ് പ്രതിഫലമായി നല്‍കിയത് 21,000 കോടി രൂപ. ഇന്ത്യയിലെ ഉള്ളടക്ക നിര്‍മാതാക്കള്‍ക്കും (ക്രിയേറ്റര്‍) കലാകാരന്മാര്‍ക്കും മാധ്യമ കമ്പനികള്‍ക്കുമായാണ് യുട്യൂബ് ഇത്രയധികം രൂപ ചിലവിട്ടത്. യുട്യൂബ് സിഇഒ നീല്‍ മോഹന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച നിരവധി യൂട്യൂബ് ചാനലുകളാണ് ഇന്ത്യയില്‍ ഉള്ളത്.

ഇവര്‍ക്ക് പിന്തുണ നല്‍കുന്നതിനും അവരുടെ മുന്നോട്ടുള്ള വളര്‍ച്ച ഉറപ്പാക്കുന്നതിനുമായി അടുത്ത രണ്ടുവര്‍ഷംകൊണ്ട് ഇന്ത്യയില്‍ 850 കോടി രൂപയുടെ നിക്ഷേപം നടത്താനും കമ്പനി പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ കൂടുതല്‍ വരുമാനം നേടാനും, ആഗോള തലത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനും പ്രാപ്തരാക്കുക, അതുവഴി ഡിജിറ്റല്‍ മേളകയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നിവയാണ് ഇന്ത്യയില്‍ നടത്താനിരിക്കുന്ന നിക്ഷേപം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നിറഞ്ഞ രാജ്യമായി ഉയര്‍ന്നുവരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 10 കോടിയിലധികം ചാനലുകള്‍ ഉള്ളടക്കം അപ്ലോഡ് ചെയ്തെന്നും, അതില്‍ 15,000-ത്തിലധികം ചാനലുകള്‍ക്ക് പത്ത് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിര്‍മ്മിച്ച ഉള്ളടക്കത്തിന് ആഗോള പ്രേക്ഷകരില്‍ നിന്ന് 4500 കോടി മണിക്കൂര്‍ കാഴ്ച സമയം ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'എവിടെയുമുള്ള ഒരു കണ്ടന്റ് ക്രിയേറ്ററെ ലോകത്ത് എല്ലായിടത്തുമുള്ള പ്രേക്ഷകരുമായി ബന്ധിപ്പിക്കാനുള്ള യൂട്യൂബിന്റെ കഴിവ്, അതിനെ സാംസ്‌കാരിക വിനിമയത്തിന്റെ ശക്തമായ ഉപാധിയാക്കി മാറ്റിയിരിക്കുന്നു, ഇന്ത്യയെപ്പോലെ കാര്യക്ഷമമായി ഇത് പ്രയോജനപ്പെടുത്തിയ രാജ്യങ്ങള്‍ ചുരുക്കമാണ്' - മോഹന്‍ പറഞ്ഞു.