കണ്ണൂര്‍ :തലശേരി - മാഹി ദേശീയപാത ബൈപ്പാസിലെ തലശേരിക്കടുത്തെ കൊളശേരി ടോള്‍ ബൂത്തില്‍ കയറി ജീവനക്കാരെ മര്‍ദ്ദിച്ചതില്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. വാഹനങ്ങള്‍ക്കുള്ള ടോള്‍ നല്‍കാത്തതിനെ ചൊല്ലിയുളള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

വെള്ളിയാഴ്ച്ച രാത്രി പത്തുമണിയോടെയാണ് അക്രമം നടന്നത്. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ടോള്‍ ബൂത്തില്‍ കയറി അക്രമം നടത്തിയത്. ജീവനക്കാരുടെ പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായി പരാതിയുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇതു പരിശോധിച്ചു വരികയാണ്. പ്രതികളെ തിരിച്ചറിഞ്ഞതായി തലശേരി ടൗണ്‍ പൊലിസ് അറിയിച്ചു. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ തലശേരിയില്‍ ടോള്‍പിരിക്കുന്നതര്‍ക്കം നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് ടോള്‍ ബൂത്തിലെത്തുന്ന യാത്രക്കാരുമായി സംഘര്‍ഷങ്ങളും പതിവാണ്.