പത്തനംതിട്ട: റാന്നി-ചുങ്കപ്പാറ ഭാഗത്ത് നിന്ന് ഏകദേശം 70കിലോ ചന്ദനം വനംവകുപ്പ് പിടികൂടി. ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്തത്. ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലും, കരികുളം ഫോറസ്റ്റ് സ്റ്റേഷന്‍ ജീവനക്കാരും ചേര്‍ന്നാണ് പിടികൂടിയത്. ചുങ്കപ്പാറ കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചു നാളുകളായി ചന്ദന മാഫിയയുടെ പ്രവര്‍ത്തനം നടക്കുന്നതായി രഹസ്യവിവരം ലഭിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. വിവരശേഖരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നാല് പ്രതികളും കുടുങ്ങിയത്. ജോസ് (42) പഴവങ്ങാടി അനൂപ്(37) തടിയൂര്‍ അനില്‍കുമാര്‍(49) തടിയൂര്‍ സുഭാഷ്(29) എന്നിവരാണ് പിടിയിലായത്. ഏലപ്പാറയില്‍ വില്‍പ്പനയ്ക്കായി ചന്ദനം കടത്തിക്കൊണ്ടുവന്ന കാറും പിടികൂടി.