മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ പുതിയ ബിവറേജ് ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പേര്‍ പൊലീസ് പിടിയില്‍. ഔട്ട്‌ലെറ്റിന് പരിസരത്തെ താമസക്കാരായ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരാണ് പിടിയിലായത്. പൊന്നാനിയില്‍ ചമ്രവട്ടം ജംഗ്ഷനില്‍ ഉണ്ടായിരുന്ന ബിവറേജസ് ഔട്ട് ലെറ്റ് പുഴമ്പ്രത്തേക്ക് മാറ്റിയതില്‍ ജനകീയ പ്രതിഷേധം തുടരുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രിയിലാണ് മൂന്ന് അംഗ സംഘം ബിവറേജ് ഷോപ്പിലേക്ക് പെട്രോള്‍ ബോംബ് എറിയുകയും ഷോപ്പിന്റെ മുന്‍വശത്തെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ക്കുകയും സിസിടിവി ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്തത്. ബെവ്കോ മാനേജരുടെ പരാതിയില്‍ പൊന്നാനി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പരിസരത്തെ താമസക്കാരായ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയത്.