മൂവാറ്റുപുഴ: ശുദ്ധജല വിതരണ പദ്ധതിയുടെ എസ്റ്റിമേറ്റില്‍ കൃത്രിമം കാണിച്ച് 1,62,818 തട്ടിയ കേസില്‍ കെഎസ്ഇബി മുന്‍ ജീവനക്കാരനെ മൂന്ന് വര്‍ഷം തടവിനും 15000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. കമ്പിളികണ്ടം കെഎസ്ഇബി ഓഫിസിലെ ലൈന്‍മാനായിരുന്ന എം.പി. ജോസഫിനെ (62) ആണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി എന്‍.വി. രാജു ശിക്ഷിച്ചത്. ഇടുക്കി കൊന്നത്തടി പഞ്ചായത്ത് ശുദ്ധജല വിതരണ ശൃംഖല വിപുലീകരിക്കുന്നതിന് 2005-06ല്‍ പദ്ധതി ഉണ്ടായിരുന്നു.

ഇതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കെഎസ്ഇബിയില്‍ നിന്നു ചെലവാക്കുന്ന തുകയ്ക്കുള്ള എസ്റ്റിമേറ്റ് തയാറാക്കാനുള്ള ചുമതല ജോസഫിനായിരുന്നു. 82,652 രൂപ ചെലവു വരുന്ന പദ്ധതിക്കായി 2,44,993 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയാണ് ഇയാള്‍ പണം തട്ടിയെടുത്തത്. വിജിലന്‍സ് ഇടുക്കി യൂണിറ്റാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. വിജിലന്‍സിനു വേണ്ടി പ്രോസിക്യൂട്ടര്‍ വി.എ. സരിത ഹാജരായി.