കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി പീഡനത്തിന് ഇരയായ കേസില്‍ പ്രതികരിച്ച് അങ്കണവാടി ടീച്ചര്‍. എന്തെങ്കിലും ശാരീരികമോ മാനസികമായ അസ്വസ്ഥതകള്‍ ഉണ്ടായതായി കുട്ടി പറഞ്ഞിരുന്നില്ല. സംഭവം നടന്ന ദിവസവും ഒരു സംശയവും തോന്നിയിട്ടില്ലെന്ന് അങ്കണവാടി ടീച്ചര്‍ പറഞ്ഞു.

വളരെ സന്തോഷത്തോടെയാണ് കുട്ടി ക്ലാസില്‍ വന്നിരുന്നത്. ചിരിച്ചുകൊണ്ടല്ലാതെ കുഞ്ഞിനെ ഇതുവരെ കണ്ടിട്ടില്ല. അമ്മ ഇത്തരത്തിലുള്ള ഒരു വിവരവും പങ്കുവെച്ചിരുന്നില്ലെന്നും അങ്കണവാടി ടീച്ചര്‍ പറഞ്ഞു. കുട്ടിയെ കൂട്ടാന്‍ ബന്ധുക്കള്‍ വന്നിരുന്നു.

അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി പീഡനത്തിന് ഇരയായ കേസില്‍ അച്ഛന്റെ അടുത്ത ബന്ധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടി ക്രൂര പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിനെ പലതവണ പ്രതി പീഡനത്തിന് ഇരയാക്കി. കൊലപാതകം നടന്നതിന് ഒരു ദിവസം മുന്‍പ് വരെ പീഡനം നേരിട്ടെന്നാണ് കണ്ടെത്തല്‍.

ശരീരത്തില്‍ മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വീടിനുള്ളില്‍ വച്ച് തന്നെ കുട്ടി പീഡനത്തിനിരയായി എന്നാണ് പൊലീസ് പറയുന്നത്. പ്രതി ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയുടെ ഫോണില്‍ നിന്ന് ഇത്തരത്തിലുള്ള ചില വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ 'അബദ്ധം പറ്റി' എന്നായിരുന്നു പ്രതിയുടെ മൊഴി.