കണ്ണൂര്‍: കണ്ണൂരില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബോര്‍ഡ് കീറിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി പി.ആര്‍.സനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ സനീഷിനെ കണ്ണൂര്‍ ടൗണ്‍ സി ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്. വീടിന്റെ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോലീസ് സനീഷിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ബോര്‍ഡ് കീറിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ സനീഷിന് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. തളിപ്പറമ്പ് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയാണ്.

മുഖ്യമന്ത്രിയുടെ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചുവെന്നാരോപിച്ചായിരുന്നു സനീഷിന്റെ വീടിനെ നേരെ അക്രമം നടന്നതും വീടിന് മുന്നിലെ ഗാന്ധി പ്രതിമ അടിച്ച് തകര്‍ത്തതും ഈ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടപ്പോഴാണ് ഫ്ളക്സ് തകര്‍ത്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പിണറായിയുടെ പൊലിസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ ആരോപിച്ചു.