വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ആശങ്ക വിതച്ച് വീണ്ടും പുലി ഇറങ്ങി. പാട്ടവയല്‍ റോഡില്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിന് സമീപമാണ് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ പുലിയെ കണ്ടത്. സ്‌കൂളിന്റെ മതിലില്‍ നിന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയുടെ മൊബൈല്‍ ദൃശ്യം പുറത്ത് വന്നു. ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. പ്രദേശത്ത് വനംവകുപ്പിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്.

പുലിക്കായി പരിശോധന തുടരുമെന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രഭാത സവാരിക്കാര്‍ക്കും രാവിലെ പോകുന്ന യാത്രക്കാര്‍ക്കും വേണ്ടി സ്ഥലത്ത് ഏഴു മണിവരെ കാവല്‍ ഏര്‍പ്പെടുത്തി. സുല്‍ത്താന്‍ ബത്തേരി നഗര മധ്യത്തില്‍ നേരത്തെയും നിരവധി തവണ പുലി ഇറങ്ങിയിരുന്നു. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിരുന്നു. പുലിയെ പിടികൂടാന്‍ കോട്ടക്കുന്നില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചതിന് പിന്നാലെയാണ് ബത്തേരി സെന്റ് ജോസഫ് സ്‌കൂളിന് സമീപം പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.

സുല്‍ത്താന്‍ ബത്തേരി ടൗണില്‍ കോട്ടക്കുന്ന് പുതുശേരിയില്‍ പോള്‍ മാത്യുസിന്റെ വീട്ടില്‍ അഞ്ച് തവണയാണ് പുലിയെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വീട്ടില്‍ നിന്നും പുലി കോഴികളെയും പിടിച്ചിരുന്നു. ബത്തേരിയില്‍ പുലിക്കായി കൂട് വെക്കണമെന്ന് ആവശ്യപ്പെട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ ബത്തേരി നഗരസഭ അംഗങ്ങള്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. പിന്നാലെയാണ് കോട്ടക്കുന്നില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചത്.