തിരുവനന്തപുരം: തലസ്ഥാനത്തെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ നിയമ പ്രകാരം നാട് കടത്തി. ആറ്റിപ്ര പളളിത്തുറ സ്വദേശി ജോജോ എന്ന ബിനോയ് ആല്‍ബര്‍ട്ട് (33), ആറ്റിപ്ര കരിമണല്‍ കാളമുക്കന്‍പാറ സ്വദേശി ഷിജു (30) എന്ന മുടിയന്‍ ഷിജു, തിരുവല്ലം മേനിലം കീഴേ പാലറക്കുന്ന് വീട്ടില്‍ ആട് സജി എന്ന അജി കുമാര്‍ (38 ) എന്നിവരെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്.

തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമായി കൊലപാതക ശ്രമം, സ്‌ഫോടക വസ്തുക്കള്‍, ആയുധം ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള കേസുകള്‍, ഭവന ഭേദനം, പോക്സോ ആക്ട് , എസ്സി-എസ്ടി ആക്ട് തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവരെല്ലാം. അജി കുമാര്‍ മുപ്പതോളം കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്നു.

മുടിയന്‍ ഷിജു എന്നുവിളിക്കുന്ന ഷിജു തിരുവനന്തപുരം ജില്ലയിലെ പ്രധാന ഗുണ്ടാ നേതാവായ എയര്‍പോര്‍ട്ട് ഡാനിയുടെ സഹചാരിയാണ് , കൂടാതെ 2023 -ല്‍ യുവാവിനെ കൊണ്ട് കാലുപിടിപ്പിച്ച കേസിലെയും, കോട്ടയം എറണാകുളം എന്നെ ജില്ലകളില്‍ എന്‍ഡിപിഎസ് കേസുകളിലേയും പ്രതിയാണ്. ബിനോയ് ആല്‍ബര്‍ട്ട് ബാലാരാമപുരം, വിഴിഞ്ഞം, തുമ്പ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ നാല് കൊലപാതക ശ്രമ കേസുകളില്‍ പ്രതിയാണ്.