മലപ്പുറം: കൊലക്കേസ് പ്രതിയെ 32 വര്‍ഷങ്ങള്‍ക്ക് ശേഷം പോലിസ് പിടികൂടി. പെരുമ്പടപ്പ് വന്നേരിയില്‍ പങ്ങം മായക്കര അപ്പുണ്ണി വധക്കേസിലെ ഒന്‍പതാം പ്രതിയാണ് 32 വര്‍ഷത്തിനുശേഷം അറസ്റ്റിലായത്. പാലക്കാട് ആലത്തൂര്‍ ചൂലനൂര്‍ സ്വദേശി കൃഷ്ണനെയാണ് (കൃഷ്ണകുമാര്‍-59) പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. അപ്പുണ്ണി വധക്കേസിലെ ഒന്നാംപ്രതി വന്നേരി പങ്ങം ഗോപിയുടെ വീട്ടില്‍ ജോലിക്കാരനായിരുന്ന കൃഷ്ണകുമാര്‍ കേസിലെ ഒന്‍പതാം പ്രതിയാണ്. 1993-ലാണ് കേസിനാസ്പദമായ സംഭവം.

തൃശ്ശൂര്‍ ഡിഐജിയുടെ നിര്‍ദേശപ്രകാരം ലോങ് പെന്‍ഡിങ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മലപ്പുറം പോലീസ് മേധാവി ആര്‍. വിശ്വനാഥന്‍ നല്‍കിയ പ്രത്യേക നിര്‍ദേശത്തില്‍ തിരൂര്‍ ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപവത്കരിച്ചിരുന്നു. സ്‌ക്വാഡിലെ പെരുമ്പടപ്പ് ഇന്‍സ്‌പെക്ടര്‍ സി.വി. ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍, ജെറോം, വിഷ്ണുനാരായണ്‍, ജോഷില എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ആലത്തൂര്‍ ചൂലനൂരില്‍നിന്ന് പിടികൂടിയത്.കൊലപാതകത്തിനുശേഷം ഒന്‍പതാം പ്രതി കൃഷ്ണകുമാര്‍ ഒളിവില്‍പ്പോകുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി സ്‌പെഷ്യല്‍ സ്‌ക്വാഡ് ആയിരത്തോളം ഫോണ്‍നമ്പറുകള്‍ പരിശോധിക്കുകയും തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.