മീനങ്ങാടി: വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ കസ്റ്റഡിയിലെടുക്കാന്‍വന്ന പോലീസുകാരെ ആക്രമിച്ച കേസില്‍ രണ്ടു യുവാക്കളെ പോലിസ് അറസ്റ്റുചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മീനങ്ങാടി ചീരാംകുന്ന് സ്വദേശികളായ ബസ് ഡ്രൈവര്‍ ശരത് (29), കണ്ടക്ടര്‍ വിഷ്ണുപ്രകാശ് (29) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. മീനങ്ങാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ. അല്‍ത്താഫ്, എം.എ. അര്‍ജുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ 9.30-ഓടെ കൊളവയല്‍ മാനിക്കുനിയിലായിരുന്നു സംഭവം. വിഷ്ണുപ്രകാശിന്റെ കൈവശമുണ്ടായിരുന്ന സ്റ്റീലിന്റെ വള ഉപയോഗിച്ചും കൈകൊണ്ടുമാണ് ഇവര്‍ പോലീസുകാരെ ആക്രമിച്ചത്. തുടര്‍ന്ന് മീനങ്ങാടിയില്‍നിന്ന് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസുകാരെത്തി. പോലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് പ്രതികളെ ബലമായി കീഴ്പ്പെടുത്തിയത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു.

വ്യക്തിവൈരാഗ്യത്തിന്റെപേരില്‍ പ്രദേശത്തെ ഒരു വീട്ടില്‍ ശരതും വിഷ്ണുപ്രകാശും അതിക്രമിച്ചുകയറുകയും വീട്ടിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ബഹളംവെക്കുകയും ചെയ്തിരുന്നു. വീട്ടുടമ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസുകാരായ അല്‍ത്താഫും അര്‍ജുനും സ്ഥലത്തെത്തി. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമുള്‍പ്പെടെ യുവാക്കളുടെപേരില്‍ കേസെടുത്തു.

സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പരിക്കേറ്റ പോലീസുകാര്‍ മീനങ്ങാടി ആരോഗ്യ ആശുപത്രിയില്‍ ചികിത്സതേടി. ഇരുവര്‍ക്കും കാലിനും കൈക്കുമാണ് പരിക്കേറ്റത്. മീനങ്ങാടി എസ്‌ഐ പി.സി. റോയിയാണ് കേസന്വേഷിക്കുന്നത്.