കൊച്ചി: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫ് വധഭീഷണി മുഴക്കിയ സംഭവത്തില്‍ പരാതി നല്‍കി രണ്ട് മാസമായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. ഫെഫ്കയുടെ സ്വാധീനമാണ് ഇതിന് പിന്നിലെന്നും അവര്‍ ആരോപിച്ചു. സിനിമാ നിര്‍മാണത്തിന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് റെനി ജോസഫ് ഭീഷണി മുഴക്കിയത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന റെനി ജോസഫിന്റെ ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

മാര്‍ച്ച് മാസം നല്‍കിയ പരാതിയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണമൊന്നും ഉണ്ടായിട്ടില്ലെന്നാണ് സാന്ദ്ര പറയുന്നത്. പരാമര്‍ശത്തിന് പിന്നാലെ പലരും വിളിച്ചെന്നും റെനി ജോസഫ് അധിക്ഷേപകരമായാണ് സംസാരിച്ചതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. നിര്‍മാതാക്കളുടെ സംഘടനയ്ക്കകത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണിത്. എന്റെ അനുഭവവും അഭിപ്രായവുമാണ് ഞാന്‍ പറഞ്ഞത്. രാത്രിയാണ് റെനി ജോസഫ് വിളിച്ചത്. പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വച്ചിട്ടും വീണ്ടും വീണ്ടും വിളിച്ചു. പിന്നീട് നമ്പര്‍ ബ്ലോക്ക് ചെയ്ത ശേഷം പരാതിപ്പെടുകയായിരുന്നു.

അന്ന് രാത്രി ഒരു പൊലീസിനെ സംരക്ഷണത്തിനായി വിട്ടുനല്‍കി. പിറ്റേന്ന് രാവിലെ ഉദ്യോഗസ്ഥരെത്തി എഫ്ഐആര്‍ ഇട്ടെങ്കിലും പിന്നീട് പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. പിന്നാലെ ഫെഫ്കയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ സാന്ദ്രയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ റെനി തന്നെ പങ്കുവയ്ക്കുകയായിരുന്നു.