തിരുവനന്തപുരം: പ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്റ് പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ പൊതുവിഭാഗത്തില്‍ സ്ഥിരപ്രവേശനം നേടിയത് 1,21,743 പേര്‍. 99,526 വിദ്യാര്‍ഥികള്‍ താല്‍ക്കാലിക പ്രവേശനം നേടി. 27,077 പേര്‍ പ്രവേശനം നേടിയില്ല. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. വിവിധ കാരണങ്ങളാല്‍ 1,152 പേരുടെ അപേക്ഷ തള്ളി. ഇവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാം. 3,18,574 മെറിറ്റ് സീറ്റുകളിലേക്കാണ് ആദ്യ അലോട്ട്മെന്റ് നടത്തിയത്. 2,49,540 പേര്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചു.

പൊതുവിഭാ?ഗത്തിന് പുറമെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ (എംആര്‍എസ്) 914 പേര്‍ സ്ഥിരപ്രവേശനവും 108 പേര്‍ താല്‍ക്കാലിക പ്രവേശനവും നേടി. സ്പോര്‍ട്‌സ് ക്വാട്ട ആദ്യഘട്ട അലോട്ട്‌മെന്റില്‍ 2,649 പേര്‍ സ്ഥിരപ്രവേശനവും 2021 പേര്‍ താല്‍ക്കാലിക പ്രവേശനവും നേടി. പ്ലസ് വണ്‍ പ്രവേശനത്തിന് ആകെ 4,63,686 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 45,851 പേര്‍ സ്വന്തം ജില്ലക്ക് പുറമേ മറ്റു ജില്ലകളില്‍ കൂടി അപേക്ഷിച്ചവരാണ്. രണ്ടാം അലോട്ട്മെന്റിനായി 1,63,801 അപേക്ഷകളാണ് ശേഷിക്കുന്നത്. ആകെ 2,17,709 സീറ്റുകള്‍ ബാക്കിയുണ്ട്. മെറിറ്റ്1,00,110, മാനേജ്മെന്റ്- 38,951, കമ്യൂണിറ്റി- 25322, അണ്‍- എയ്ഡഡ്- 53326 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം.

മലപ്പുറം ജില്ലയില്‍ പൊതുവിഭാഗത്തില്‍ 18,368 പേര്‍ സ്ഥിരപ്രവേശനം നേടി. 18,318 പേര്‍ താല്‍ക്കാലികമായാണ് ചേര്‍ന്നത്. അടുത്ത അലോട്ട്മെന്റിനായി മെറിറ്റ് ക്വാട്ടയില്‍ 20,719 ഒഴിവുകളുണ്ട്. ശേഷിക്കുന്ന ആകെ സീറ്റുകള്‍ 41,269. രണ്ടാമത്തെ അലോട്ട്മെന്റ് 10ന് പ്രസിദ്ധീകരിക്കും. 16നാണ് മൂന്നാമത്തെ അലോട്ട്മെന്റ്. 18ന് ക്ലാസുകള്‍ ആരംഭിക്കും.