തിരുവനന്തപുരം: സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ എന്റെ കേരളം പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സരസ്മേളയില്‍ 12.09 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകര്‍. പതിമൂന്നു ദിവസം നടത്തിയ മേളയില്‍ കുടുംബശ്രീ ഉല്‍പന്ന വിപണനത്തിലൂടെ മാത്രം 11 കോടിയും ഫുഡ് കോര്‍ട്ട് വഴി 1,09 കോടി രൂപയും ലഭിച്ചു.

പതിമൂന്ന് ജില്ലകളില്‍ സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദര്‍ശനത്തിലും കുടുംബശ്രീ സംരംഭകര്‍ പങ്കെടുത്തിരുന്നു. ഉല്‍പന്ന വിപണനവും ഫുഡ് കോര്‍ട്ടു വഴിയും ആകെ 2.70 കോടി രൂപയുടെ വിറ്റുവരവ് വനിതാ സംരംഭകര്‍ സ്വന്തമാക്കി. ഇതുകൂടി ചേര്‍ത്ത് എന്റെ കേരളം പ്രദര്‍ശനമേളയുടെ ഭാഗമായി പങ്കെടുത്ത് ആകെ 14.8 കോടി രൂപയുടെ വിറ്റുവരവ് സംരംഭകര്‍ സ്വന്തമാക്കി.

കുടുംബശ്രീയുടേതായി 250-ലേറെ ഉല്‍പന്ന സ്റ്റാളുകളും അമ്പതിലേറെ ഫുഡ്സ്റ്റാളുകളും ദേശീയ സരസ്മേളയുടെ ഭാഗമായി. ഇരു വിഭാഗത്തിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകരും പങ്കെടുത്തിരുന്നു. കോഴിക്കോട് ഒഴികെ ബാക്കി ജില്ലകളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 276 കുടുംബശ്രീ യൂണിറ്റുകള്‍ പങ്കെടുത്തു.