തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു. കോസ്റ്റ്ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ പരമേഷ് ശിവമണിയാണ് ജെട്ടി ഉദ്ഘാടനം ചെയ്തത്. വിഐഎസ്എല്‍, കേരള സര്‍ക്കാര്‍ പ്രതിനിധികള്‍, കേരള മാരിടൈം ബോര്‍ഡ്, തുറമുഖ അധികൃതര്‍, കരസേന, വ്യോമസേന, സംസ്ഥാന പോലീസ്, അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

76.70 മീറ്റര്‍ നീളവും എട്ടു മീറ്റര്‍ വീതിയും നാലു മുതല്‍ ആറു മീറ്റര്‍ വരെ ആഴവുമുള്ളതാണ് ബെര്‍ത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്തെ ആര്‍ടിഎഫ് ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ് ആണ് ജെട്ടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

സൈനിക കപ്പലുകളുടെ വേഗത്തിലുള്ള വിന്യാസത്തിനും, തീരദേശത്തിന്റെ സുരക്ഷാ നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം, കള്ളക്കടത്ത് തടയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പുതിയ അത്യാധുനിക ബെര്‍ത്ത് സഹായിക്കും.

അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ അകലെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോട് ചേര്‍ന്നും സ്ഥിതിചെയ്യുന്ന കോസ്റ്റ് ഗാര്‍ഡ് ജെട്ടി ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശത്തിന്റെ സുരക്ഷയില്‍ നിര്‍ണായക പങ്കു വഹിക്കും.