കുമളി: ചെല്ലാര്‍കോവില്‍മെട്ടില്‍ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയില്‍ വീണ കടുവയെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു. ഗവിക്ക് സമീപമുള്ള പാണ്ഡ്യന്‍തോട് എന്ന ഭാഗത്താണ് ഞായറാഴ്ച രാത്രി തുറന്നുവിട്ടത്. കടുവകളുടെ സാന്നിധ്യം കുറഞ്ഞ വനമേഖലയായതിനാലാണ് ഇവിടം തിരഞ്ഞെടുത്തത്.

രണ്ടു വയസ്സ് പ്രായമുള്ള ആണ്‍കടുവയാണ് 15 അടിയോളം താഴ്ചയുള്ള കുഴിയില്‍ വീണത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പുറത്തെടുത്തത്. തൊട്ടടുത്തുള്ള തമിഴ്‌നാട് വനമേഖലയില്‍ നിന്നുമാകാം കടുവ എത്തിയതെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടല്‍.

മയക്കുവെടിവെച്ച് പിടികൂടി തേക്കടിയിലെത്തിച്ച കടുവയ്ക്ക് പരിശോധനകള്‍ക്ക് ശേഷം ആവശ്യമായ ചികിത്സ നല്‍കിയിരുന്നു. മുഖത്ത് തറച്ചിരുന്ന മുള്ളന്‍പന്നിയുടെ മുള്ളും നീക്കംചെയ്തു. നായയും ഒപ്പമുണ്ടായിരുന്നതിനാല്‍ പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പും നല്‍കി. നിരീക്ഷണത്തിനു ശേഷമാണ് വനത്തില്‍ തുറന്നുവിട്ടത്.