കോട്ടയം: വൈദ്യുതി മോഷണം അടക്കം കെഎസ്ഇബിയില്‍ കഴിഞ്ഞ വര്‍ഷം നടന്നത് 4252 ക്രമക്കേടുകളെന്ന് കെഎസ്ഇബിയിലെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ കണ്ടെത്തല്‍. 2024-25 സാമ്പത്തികവര്‍ഷം കണ്ടെത്തിയത് 288 വൈദ്യുതിമോഷണങ്ങളാണ്. ചീഫ് വിജിലന്‍സ് ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 31,213 പരിശോധന നടത്തി. അനധികൃത ലോഡ്, അനധികൃത എക്‌സ്റ്റെന്‍ഷന്‍, താരിഫ് ദുരുപയോഗം തുടങ്ങിയവയും ഉള്‍പ്പെടെ 4252 ക്രമക്കേടാണ് കണ്ടെത്തിയത്. 41.14 കോടി രൂപ പിഴ ചുമത്തി.

വൈദ്യുതിമോഷണക്കേസുകളില്‍ 12.5 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കെഎസ്ഇബിക്ക് നഷ്ടം വന്നത്. മോഷണംമൂലമുണ്ടായ നഷ്ടം 2.28 കോടി രൂപ. വൈദ്യുതിമോഷണം കൂടുതലും വടക്കന്‍ ജില്ലകളിലാണ്. പിഴയടയ്ക്കാത്തതിനാല്‍ കഴിഞ്ഞവര്‍ഷം ഒരാള്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. 2023-24ല്‍ 411 വൈദ്യുതിമോഷണം കണ്ടെത്തിയിരുന്നു.

വൈദ്യുതിമോഷണം കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷന്‍ 135 പ്രകാരം വൈദ്യുതിബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുകയും ചെയ്യും. ഇതിന് മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതിമോഷണം നടത്തുന്നവര്‍ തെറ്റ് മനസ്സിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴയടച്ചാല്‍ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കും. ഇത്തരത്തില്‍ തെറ്റുതിരുത്താന്‍ ഒരാള്‍ക്ക് ഒരവസരമേ ലഭിക്കൂ.

വൈദ്യുതിമോഷണം സംബന്ധിച്ച വിവരങ്ങള്‍ കെഎസ്ഇബിയുടെ സെക്ഷന്‍ ഓഫീസുകളിലോ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതിഭവനിലെ സംസ്ഥാനകാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ വിളിച്ചറിയിക്കാം. ഇത് കൈമാറുന്നയാളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. പാരിതോഷികവും നല്‍കും.