കണ്ണൂര്‍: മൂന്ന് കുടിവെള്ളക്കുപ്പികള്‍ സ്വകാര്യബസില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞതിന് കണ്ണൂര്‍ കോര്‍പറേഷന്‍ രണ്ടായിരം രൂപ പിഴയിട്ടു. കണ്ണൂര്‍ നഗരത്തിലാണ് ഓടുന്ന ബസില്‍ നിന്ന് കുപ്പികള്‍ റോഡിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞത്. കണ്ണൂര്‍ - കൂത്തുപറമ്പ് റൂട്ടിലെ 'കസര്‍ മുല്ലബസിനാണ് പിഴയിട്ടത്. പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. ഗ്രിഫിനാണ് കഴിഞ്ഞ ദിവസം പകര്‍ത്തിയ വീഡിയോ ക്‌ളിപ്പുകള്‍ സഹിതം പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴയിട്ടത്. വരും ദിവസങ്ങളിലും പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.