കോട്ടയം: വിതുര പീഡനക്കേസില്‍ നാലാംഘട്ട തുടര്‍വിചാരണ ജൂലായ് 16-ന് തുടങ്ങും. ഒന്നാം സാക്ഷിയായ അതിജീവിതയുടെ പ്രോസിക്യൂഷന്‍ ഭാഗം വിചാരണയാണ് നടക്കുന്നത്. ഒന്നാംപ്രതി സുരേഷിനെ വിചാരണദിവസം കോടതിയില്‍ ഹാജരാക്കും. നേരത്തെ സാക്ഷിവിസ്താരം തുടങ്ങിയപ്പോള്‍ ഒന്നാംപ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷ് (ഷംസുദ്ദീന്‍ മുഹമ്മദ് ഷാജഹാന്‍-52)നെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കിയിരുന്നു.

വിചാരണവേളയില്‍ അതിജീവിത പ്രതിയെ തിരിച്ചറിയുന്ന ഘട്ടത്തിലെത്തിയപ്പോള്‍ കോടതിയില്‍ നേരില്‍ ഹാജരാക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതിനാല്‍ കേസ് മാറ്റിവെക്കുക ആയിരുന്നു. പിന്നീട് ജഡ്ജി സ്ഥലംമാറിപ്പോവുകയും പുതിയ ജഡ്ജി ചുമതലയേല്‍ക്കുകയും ചെയ്തതോടെയാണ് സാക്ഷിവിചാരണ അടുത്ത 16-ന് പുനരാരംഭിക്കുന്നത്. വിതുര പീഡനക്കേസായി രജിസ്റ്റര്‍ചെയ്ത 24 കേസുകളില്‍ 23 എണ്ണവും വിചാരണഘട്ടത്തിലാണ്. 24 കേസുകളിലെയും ഒന്നാംപ്രതി ഇയാള്‍തന്നെയാണ്. ഒരു കേസില്‍ മാത്രമാണ് ശിക്ഷ വിധിച്ചത്. ഇതില്‍ ജീവപര്യന്തം ശിക്ഷ സെന്‍ട്രല്‍ ജയിലില്‍ അനുഭവിച്ചുവരികയാണ് ഒന്നാംപ്രതി സുരേഷ്.

വിചാരണയിലുള്ള എല്ലാകേസുകളിലും കുറ്റം സമ്മതിക്കാന്‍ തന്നെ അനുവദിക്കണമെന്നും, ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഒന്നാം പ്രതി സുരേഷ് വിചാരണക്കോടതിയില്‍ നല്‍കിയ അപേക്ഷ പ്രോസിക്യൂഷന്റെ എതിര്‍പ്പിനെതുടര്‍ന്ന് പ്രതിഭാഗം പിന്‍വലിച്ചിരുന്നു. 1995ല്‍ വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ അകന്ന ബന്ധുവായ യുവതി വീട്ടില്‍നിന്നിറക്കിക്കൊണ്ടുവന്ന് ഒന്നാം പ്രതി സുരേഷിന് കൈമാറുകയും 1996 ജൂലായ് വരെ എട്ട് മാസത്തിലേറെ സംസ്ഥാനത്തിനകത്തും പുറത്തും നിരവധിപേര്‍ക്ക് കൈമാറി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ഇതില്‍ ആദ്യ കേസിലാണ് ഇപ്പോള്‍ വിചാരണ തുടങ്ങിയത്. മറ്റ് 18 കേസുകളിലെ 45 പ്രതികളെയാണ് ഇതുവരെ കോടതി കുറ്റവിമുക്തരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.രാജഗോപാല്‍ പടിപ്പുരയ്ക്കല്‍ ഹാജരാകും. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ആണ് കേസ് പരിഗണിക്കുന്നത്.