കൊട്ടാരക്കര: ബാഗില്‍ നിന്നും പണം മോഷ്ടിച്ച ശേഷം കടന്ന് കളഞ്ഞ സ്ത്രീകളെ പിന്നാലെ ചെന്ന് പിടികൂടി വനിതാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യവെ മോഷണം നടത്തിയ സ്ത്രീകളെയാണ് നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും എന്‍എസ്എസ് താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റുമായ ജലജാ സുരേഷ് സാഹസികമായി പിന്തുടര്‍ന്നു പിടികൂടിയത്. ജലജ പിന്തുടരുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഈ സ്ത്രീകളില്‍ നിന്നും മോഷണം പോയ പണവും കണ്ടെടുത്തു.

പോസ്റ്റ് ഓഫീസ് ആര്‍ഡി ഏജന്റ് കൂടിയായ ജലജാ സുരേഷ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞ് കുണ്ടറ പോസ്റ്റ് ഓഫീസില്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവം. 1.50-ന് പള്ളിമുക്കില്‍നിന്ന് പത്തനാപുരത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറി. കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ ഇറങ്ങുന്നതിനായി എഴുന്നേറ്റപ്പോള്‍, ഒപ്പം ഇറങ്ങാനെന്ന നാട്യത്തിലെത്തിയ രണ്ട് സ്ത്രീകള്‍ പിന്നില്‍നിന്ന് തള്ളുകയും 'ചന്തമുക്ക് ആയോ' എന്നു തിരക്കുകയും ചെയ്തു. ഇല്ലെന്നു പറഞ്ഞതോടെ അവര്‍ സീറ്റിലേക്ക് മടങ്ങി.

മണികണ്ഠനാല്‍ത്തറയിലിറങ്ങിയപ്പോള്‍ സംശയം തോന്നി ബാഗ് നോക്കിയപ്പോഴാണ് ബാഗിന്റെ സിബ് തുറന്നുകിടക്കുന്നതും പണം നഷ്ടമായതും അറിയുന്നത്. സ്ത്രീകള്‍ പണം എടുത്തിട്ടുണ്ടെന്ന് സംശയം തോന്നിയ ജലജ ഉടന്‍ അടുത്തുകണ്ട ഓട്ടോറിക്ഷയില്‍ കയറി ബസിനു പിന്നാലെ പാഞ്ഞു. ചന്തമുക്കില്‍ വാഹനത്തിരക്കില്‍ കുരുങ്ങിയതോടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനോടു ജലജ കാര്യം പറഞ്ഞു. ഇതോടെ ഓട്ടോ വേഗം കടത്തിവിടുകയും ചെയ്തു. അപ്പോഴേക്കും ചന്തമുക്കില്‍ ബസിറങ്ങിയ സ്ത്രീകള്‍ മറ്റൊരു ഓട്ടോയില്‍ കയറിയിരുന്നു. തൊട്ടുപിന്നില്‍ നിര്‍ത്തിയ ഓട്ടോയില്‍നിന്ന് ചാടിയിറങ്ങിയ ജലജ, പോകാന്‍ തുടങ്ങിയ ഓട്ടോയുടെ ഹാന്‍ഡിലില്‍ പിടിച്ചുനിര്‍ത്തി രണ്ടു സ്ത്രീകളെയും പുറത്തിറക്കി.

ജലജയെ കണ്ട ഉടന്‍ ഓടാന്‍ ശ്രമിച്ച ഇരുവരുടെയും സാരിയില്‍ പിടിച്ചുനിര്‍ത്തി. ഇതിനിടയില്‍ സ്ത്രീകളുടെ ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന നോട്ടുകെട്ടുകള്‍ താഴെയ്ക്ക് വീഴുകയും ചെയ്തു. തങ്ങളല്ല മോഷ്ടിച്ചതെന്നും പണം ജലജയുടെ ബാഗില്‍നിന്ന് വീണതാണെന്നും പറഞ്ഞ് രക്ഷപ്പെടാനും സ്ത്രീകള്‍ ശ്രമിച്ചു. സ്ഥലത്ത് പോലീസെത്തുംവരെ ഇരുവരെയും ജലജ തടഞ്ഞുനിര്‍ത്തി. പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.

തമിഴ്നാട് ഗോപിച്ചെട്ടി ശെല്‍വി (45), മകള്‍ അഥിനി (27) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പല പേരുകളിലായി കറങ്ങിനടന്ന് മോഷണം നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു.