കോഴിക്കോട് മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതികളായ രണ്ട് പോലീസുകാര്‍ കസ്റ്റഡിയില്‍. പോലിസ് ഡ്രൈവര്‍മാരായ ഷൈജിത്ത് ,സനിത്ത് എന്നിവരാണ് താമരശേരിയില്‍ നിന്ന് പിടിയിലായത്. പുതിയ ഒളിസങ്കേതം തേടി പോകുന്നതിനിടെ നടക്കാവ് പോലീസാണ് ഇവരെ പിടികൂടിയതെന്നാണ് ഔദ്യോഗിക വിശദീകരണം. പോലീസിലെ ഉന്നതരുടെ സഹായത്തോടെയാണ് ഇവര്‍ ഒളിവില്‍ താമസിച്ചതെന്നും സൂചനകളുണ്ട്. ഇവരുടെ വാഹനം ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു. പിടിയിലായ പോലീസുകാര്‍ക്ക് സെക്‌സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഇതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ അമനീഷ് കുമാര്‍ വിദേശത്താണ്. അമനീഷ് കുമാറാണ് കെട്ടിടം വാടകയ്ക്ക് വാങ്ങിയത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. നടത്തിപ്പുകാരായ മൂന്നു പേര്‍ ഉള്‍പ്പടെ ഒമ്പത് പേരെയായിരുന്നു സെക്‌സ് റാക്കറ്റ് കേന്ദ്രത്തിലെ പരിശോധനയില്‍ പിടികൂടിയത്.