മലപ്പുറം: തിരൂരില്‍ ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു. കുഞ്ഞിനെ കാണാതായതോടെ നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പോലിസ് അന്വേഷം നടത്തിയത്. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്‌നാട് സ്വദേശികളാണ്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിനെ തിരൂര്‍ പൊലീസ് രക്ഷപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ അറസ്റ്റ് ചെയ്തതായി തിരൂര്‍ പൊലീസ് അറിയിച്ചു.

അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. കുഞ്ഞിന്റെ അമ്മയായ കീര്‍ത്തനയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടിയാണിത്. കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിനെ വാങ്ങിയത് വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് കുഞ്ഞിനെ വാങ്ങിയ യുവതി പൊലീസുദ്യോഗസ്ഥരോട് വെളിപ്പെടുത്തി. കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ യുവതിക്കാണ് ഇവര്‍ കുഞ്ഞിനെ കൈമാറിയതെന്നാണ് ലഭ്യമാകുന്ന വിവരം. കുഞ്ഞിനെ കണ്ടെത്തിയ സന്തോഷത്തിലാണ് നാട്ടുകാര്‍.

മൂന്ന് ലക്ഷം രൂപയാണ് കുഞ്ഞിനെ വില്‍ക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടത്. പിന്നീട് ഒന്നരലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു. തമിഴ്‌നാട് സേലം സ്വദേശികളായ ഇവര്‍ തിരൂരിലുളള വാടക ക്വാര്‍ട്ടേഴ്‌സിലാണ് കുഞ്ഞിന്റെ കുടുംബം താമസിച്ചിരുന്നത്. അയല്‍ക്കാരാണ് കുഞ്ഞിനെ കാണുന്നില്ലെന്ന വിവരം ആദ്യം ചോദിച്ചത്. മാതാപിതാക്കളോട് ചോദിച്ചപ്പോള്‍ മാതാപിതാക്കള്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. അതോടെ അയല്‍ക്കാരാണ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസെത്തി അന്വേഷിച്ചപ്പോഴും ഇവര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന വിവരം ഇവര്‍ പറയുന്നത്. അങ്ങനെയാണ് കോഴിക്കോട് താമസിക്കുന്ന യുവതിയിലേക്ക് അന്വേഷണമെത്തുന്നത്. ഈ യുവതി പറയുന്നത് സ്വന്തം മകളായി വളര്‍ത്താനാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ്.