കോഴിക്കോട്: വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മലാപ്പപറമ്പ് പെണ്‍വാണിഭക്കേസില്‍ പ്രതികളായ പോലീസുകാര്‍ക്കെതിരേ കുടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ നീക്കം. നിലവില്‍ ഇമ്മോറല്‍ ട്രാഫിക്കിംഗ് പ്രിവന്‍ഷന്‍ ആക്ട് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ജാമ്യം ലഭിക്കുകയും ചെയ്തു. പോലീസിലെ ഉന്നതര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന വിമര്‍ശനം പൊതുസമൂഹത്തില്‍നിന്ന് ഉയര്‍ന്നിരുന്നു. തുടര്‍ അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനാണ് ആലോചന.

പെണ്‍കുട്ടികളെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന കുറ്റത്തിനു മനുഷ്യകടത്തുമയി ബന്ധപ്പെട്ട കുറ്റവും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടില്ല. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചുവരികയാണ്. ഭൂമി ഇടപാടുകള്‍ അടക്കം പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റ് തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതുകൂടി ചേര്‍ത്തുകൊണ്ടായിരിക്കും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ഭൂമാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കും.നിലവില്‍ രണ്ടുപേരും സസ്പെന്‍ഷനിലാണ്. കൂടുതല്‍ വകുപ്പുതല നടപടിയും അന്വേഷണ റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും.

അന്വേഷണ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ന്ന് ലഭിക്കാനുള്ള സാഹചര്യവും നിലവിലുണ്ട്. സേനയിലെ ഡ്രൈവര്‍മാരായ കെ. ഷൈജിത്ത് (42), കെ. സനിത്ത് (45) എന്നിവരെയാണ് 'ഓപ്പറേഷന്‍ ഹെയര്‍പിന്‍' എന്നുപേരിട്ട അന്വേഷണത്തിനൊടുവില്‍ താമരശേരി കോരങ്ങാടുനിന്ന് പിടികൂടിയത്.