തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും നിര്‍മിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള ലിറ്റില്‍ കൈറ്റ്സ് നോഡല്‍ ഓഫീസര്‍മാര്‍ക്കള്ള ജില്ലാതല ശില്പശാല പൂര്‍ത്തിയായി. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ്ബുകള്‍ വഴി ഈ വര്‍ഷം മുന്തിയ പരിഗണന നല്‍കുന്ന ഒരു മേഖല ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളുപയോഗിച്ചുള്ള കൈത്താങ്ങായിരിക്കുമെന്നും കൈറ്റ് സി.ഇ.ഒ പറഞ്ഞു.

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 196 യൂണിറ്റുകളില്‍ നിന്നും 390 കുട്ടികള്‍ പങ്കെടുത്തു. ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന തരത്തിലുള്ള വിവിധ അവതരണങ്ങളും സെഷനുകളും ഉള്‍പ്പെട്ടതായിരുന്നു ശില്പശാല. ജില്ലാതലത്തിലെയും സംസ്ഥാനതലത്തിലെയും മികച്ച ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തന മാതൃകകള്‍ ആശയ പ്രചരണ രംഗത്ത് സ്‌കൂള്‍ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ലിറ്റില്‍ കൈറ്റ്സിന്റെ സ്ഥാനം തുടങ്ങി വിവിധ അവതരണങ്ങളും ചര്‍ച്ചകളും നടന്നു. വിദ്യാലയങ്ങളിലെ റോബോട്ടിക്സ് പഠനത്തിന് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ ചെയ്യേണ്ട പിന്തുണാപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു.