തേഞ്ഞിപ്പലം: വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുണ്ടാക്കി സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജോലികള്‍ തട്ടിയെടുക്കുന്നതായി വിജിലന്‍സിനു പരാതി. സൊസൈറ്റി ഫോര്‍ എജുക്കേറ്റിങ് ആന്‍ഡ് എംപവറിങ് ഡിഫറന്‍ഡ്ലി ഏബിള്‍ഡ് (സീഡ്) എന്ന സംഘടനയാണ് പരാതി നല്‍കിയത്. കാഴ്ചപരിമിതിയുടെ ആനുകൂല്യം മുതലെടുത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാരടങ്ങുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പരാതി.

കണ്ണൂരിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്ടി വിഭാഗത്തില്‍ 2024-ല്‍ നിയമനം നേടിയ അധ്യാപികയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തെളിവായി ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയത്. വിവരാവകാശ നിയമപ്രകാരം നേടിയ ഈ സര്‍ട്ടിഫിക്കറ്റുകളില്‍ ഇവര്‍ക്ക് 40 ശതമാനം കാഴ്ചപരിമിതിയുണ്ട്. 2023-ലാണ് ഇവര്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നേടിയത്. എന്നാല്‍, 2019-ല്‍ ഇതേ വ്യക്തിക്ക് ടൂവീലര്‍ -ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് കിട്ടിയിട്ടുണ്ട്. 40 ശതമാനം കാഴ്ചപരിമിതിയുള്ള ആള്‍ക്ക് എങ്ങനെ ഡ്രൈവിങ് ലൈസന്‍സ് കിട്ടുമെന്നാണ് പരാതിയില്‍ ചോദിക്കുന്നത്.

ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ 15 ലക്ഷത്തോളം രൂപ തട്ടിപ്പുസംഘം വാങ്ങുന്നതായും പരാതിക്കാര്‍ പറയുന്നു. 2016-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഭിന്നശേഷിക്കാര്‍ക്ക് നാല് ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. 21 ഭിന്നശേഷി വിഭാഗങ്ങള്‍ക്കാണ് സംവരണം. തട്ടിപ്പില്‍ കണ്ണികളായ ഉദ്യോഗാര്‍ത്ഥികള്‍, ഏജന്റുമാര്‍, ഡോക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ നിയമത്തിനുമുന്‍പില്‍ കൊണ്ടുവരണമെന്നും നിലവില്‍ ഭിന്നശേഷി സംവരണം ഉപയോഗിച്ച് ജോലി നേടിയ മുഴുവന്‍ ആളുകളുടേയും വിവരങ്ങള്‍ പുനഃപരിശോധിക്കണമെന്നും സീഡ് ആവശ്യപ്പെട്ടു.