മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ആര്യാടന്‍ ഷൗക്കത്തിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എം.പി. വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ നേതാക്കളേയും പ്രവര്‍ത്തകരെയും അവര്‍ അഭിനന്ദിച്ചു. ഒരു ടീമായി പ്രവര്‍ത്തിച്ചുവെന്നും അതാണ് ഈ വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പാഠമെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു.

'സമര്‍പ്പണവും സേവനവും കൊണ്ട് തിളങ്ങിയ ആര്യാടന്‍ ഷൗക്കത്തിനും, ഈ വിജയം സാധ്യമാക്കിയ യുഡിഎഫിന്റെ എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍. എല്ലാത്തിനുമുപരി, നിലമ്പൂരിലെ എന്റെ സഹോദരി സഹോദരന്മാര്‍ക്ക് വലിയ നന്ദി. നമ്മുടെ ഭരണഘടന മൂല്യങ്ങളിലും, പുരോഗതിയെക്കുറിച്ചുള്ള യുഡിഎഫിന്റെ കാഴ്ചപ്പാടിലും നിങ്ങള്‍ക്കുള്ള വിശ്വാസം നമ്മുടെ മുന്നോട്ടുള്ള വഴികാട്ടിയായിരിക്കും', പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

11,077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ വിജയിച്ചത്. ഷൗക്കത്ത് 77,737 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ 19,760 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8,648 വോട്ടുകളും നേടി.

വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്.

നിലമ്പൂരില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചുവെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിന് എം സ്വരാജ് അഭിനന്ദനമറിയിച്ചു. ഉയര്‍ന്ന ജനാധിപത്യ സംവാദം എന്ന നിലയില്‍ മുന്നോട്ട് പോകാന്‍ സാധിച്ചു. വിവാദങ്ങള്‍ക്ക് തയാറായില്ല. വികസനമായിരുന്നു മുഖ്യമെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.