കണ്ണൂര്‍: കോച്ചുകളുടെ എണ്ണം കുറച്ചതുകാരണം കണ്ണൂര്‍-മംഗളൂരു അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ തീവണ്ടിയില്‍ വന്‍തിരക്ക്. തിരക്ക് മൂലം തിങ്കളാഴ്ച രാവിലെ മംഗളൂരുവിലേക്കുള്ള യാത്രയില്‍ കുട്ടികളടക്കം ബോധരഹിതരായി. 14 കോച്ചുണ്ടായിരുന്ന പാസഞ്ചര്‍ ഇപ്പോള്‍ 10-11 കോച്ചുകളുമായാണ് ഓടുന്നത്. ലേഡീസ് കോച്ചടക്കം കൂട്ടണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് പരാതി നല്‍കി. കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്. സിറ്റിങ് ബുധനാഴ്ച നടക്കും.


ചുരുങ്ങിയത് 14 കോച്ചെങ്കിലും ഘടിപ്പിക്കുക. ലേഡീസ് കോച്ചുകള്‍ മുഴുവന്‍ വലുപ്പത്തിലുമുള്ളവയാക്കുക. ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെ വണ്ടികളില്‍ ഡി- റിസര്‍വ്ഡ്/കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. ഒരു കോച്ചിന്റെ പകുതി വലുപ്പം മാത്രമുള്ളതാണ് ലേഡീസ് കോച്ചുകള്‍. നാല് വലിയ സീറ്റും നാല് ചെറു സീറ്റും മാത്രം. ശ്വാസം മുട്ടി ഒട്ടേറെ പെണ്‍കുട്ടികളാണ് വീണതെന്ന് വനിതായാത്രക്കാര്‍ പറയുന്നു. തിങ്കളാഴ്ചയും അത് സംഭവിച്ചു.