ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യുടെ ജന്മദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ ബാനറുകള്‍ സ്ഥാപിച്ചതിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വില്ലിവാക്കത്തു സ്ഥാപിച്ച ബാനര്‍ കാറ്റില്‍ തകര്‍ന്നുവീണ് 72 വയസ്സുകാരനു പരുക്കേറ്റതിനെ തുടര്‍ന്നാണു പൊലീസ് കേസെടുത്തത്. 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

നുങ്കംപാക്കത്തെ സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനായ ചൂളൈ സ്വദേശി മോഹനാണു പരുക്കേറ്റത്. വില്ലിവാക്കത്തെ സുഹൃത്തിനെ കണ്ടു മടങ്ങുന്നതിനിടെയാണു സംഭവം. ഉടന്‍ തന്നെ കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്നു ദേശീയ പാതകളിലും തിരക്കേറിയ സ്ഥലങ്ങളിലും ബാനറുകള്‍ സ്ഥാപിക്കരുതെന്നും ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്നും ടിവികെ പ്രവര്‍ത്തകര്‍ക്കു പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍.ആനന്ദ് നിര്‍ദേശം നല്‍കി. ബാനറുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച കോടതി വിധികള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.