പത്തനംതിട്ട: പോക്‌സോ അതിക്രമത്തിനിരയായ പെണ്‍കുട്ടിയെ തിരിച്ചറിയുന്നതരത്തില്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ പങ്കുവച്ചു എന്നതടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് പത്തനംതിട്ട ശിശുക്ഷേമ സമിതി(സിഡബ്ല്യുസി) അധ്യക്ഷന്‍ എന്‍. രാജീവിനെ സസ്‌പെന്‍ഡ് ചെയ്തു. അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരം വെളിപ്പെടുത്തിയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. വനിതാ ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫാണ് ബാലനീതി ചട്ടങ്ങള്‍പ്രകാരം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

സിപിഎം ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ് എന്‍. രാജീവ്. കുട്ടിയുടെ കുടുംബപശ്ചാത്തലം രക്ഷിതാക്കളുടെ തൊഴില്‍, ജാതി തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്ന് എന്‍. രാജീവ് സമ്മതിച്ചതായി കളക്ടറുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസില്‍ മനപ്പൂര്‍വം നടപടി വൈകിപ്പിച്ചതും രാജീവിന്റെ പേരില്‍ ആരോപണമുണ്ടാക്കിയിരുന്നു.

ഈ കേസില്‍ സമയബന്ധിതമായി വിവരം പോലീസില്‍ അറിയിക്കാതെ അന്വേഷണം വൈകിപ്പിച്ചെന്നും അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നതിനു മുന്‍പ് പ്രതിക്കും ബന്ധുവിനും സഹായകമായ രീതിയില്‍ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി എന്നതും ഉള്‍പ്പെടെ ഗുരുതര വീഴ്ചകളുണ്ടായെന്നും നടപടിയില്‍ പരാമര്‍ശമുണ്ട്.

പോക്‌സോ കേസ് പ്രതിക്ക് അനുകൂലമായി ഇടപെടല്‍ നടത്തിയതിനെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളുണ്ടെന്നു കളക്ടര്‍ അറിയിച്ച കാര്യവും ഉത്തരവിലുണ്ട്. രാജീവിന് വീഴ്ചപറ്റിയതായി ആഭ്യന്തരവകുപ്പ് മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതും ഇപ്പോഴത്തെ അന്വേഷണത്തിന് അടിസ്ഥാനമാക്കിയിരുന്നു. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സസ്‌പെന്‍ഷനിലായ അഡ്വ.എന്‍. രാജീവ് പറഞ്ഞു.