വാല്‍പ്പാറ: തമിഴ്‌നാട് വാല്‍പ്പാറയില്‍ ഝാര്‍ഖണ്ഡ് സ്വദേശിയായ നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലി കൂട്ടില്‍ കുടുങ്ങി. പച്ചമല എസ്റേറ്റിന് സമീപത്ത് തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെയാണ് പുലിയെ കൂട്ടില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ

തോട്ടം മേഖലയില്‍ നിന്ന് പുലിയെ മാറ്റി ഉള്‍വനത്തിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടംതൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകള്‍ റുസിനിയയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലര വയസുകാരിക്കുനേരെ തേയിലത്തോട്ടത്തില്‍നിന്ന് എത്തിയ പുലിയുടെ ആക്രമണം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന തൊഴിലാളികള്‍ ശബ്ദമുണ്ടാക്കിയെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പൊലീസിന്റെ കഡാവര്‍ നായയെ ഉള്‍പ്പെടെ എത്തിച്ചായിരുന്നു തിരച്ചില്‍. വീട്ടില്‍ നിന്ന് 300 മീറ്റര്‍ മാത്രം അകലെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടയില്‍ രണ്ട് കുട്ടികളാണ് ഇവിടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവിലാണ് നാട്ടില്‍ ഭീതി പരത്തിയ പുലിയെ കെണിയിലാക്കാന്‍ കൂട് സ്ഥാപിച്ചത്. പുലിയെ പിടിക്കാന്‍ രണ്ട് കൂടുകളാണ് വനം വകുപ്പ് സ്ഥാപിച്ചത്.