കണ്ണൂര്‍ : കണ്ണൂരില്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ ഡോക്ടറില്‍ നിന്നും പല തവണകളായി നാലേ കാല്‍ കോടി രൂപ തട്ടിയടുത്തതായി പരാതി. മട്ടന്നൂര്‍ സ്വദേശിക്കാണ് 4,43,20,000രൂപ നഷ്ടപ്പെട്ടത്.

വാട്‌സ് ആപ്പ് വഴി മെസേജ് കണ്ട് വ്യാജ ഷെയര്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോം വഴി ട്രേഡിംഗ് ചെയ്യാന്‍ ശ്രമിച്ച പരാതിക്കാരനെക്കൊണ്ട് പ്രതികള്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചു. അതിനു ശേഷം പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ വിവിധ ചാര്‍ജുകള്‍ എന്ന് പറഞ്ഞു വീണ്ടും പണം വാങ്ങിയെടുക്കുകയും നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ ചതി ചെയ്തുമാണ് പരാതി.

പരാതിയില്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഭവത്തില്‍ വ്യാജ ജോലി വാഗ്ദാനം ചെയ്ത കേസില്‍ പിണറായി സ്വദേശിക്ക് 6,25,000 രൂപ നഷ്ടപ്പെട്ടു. ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി (ഹോട്ടല്‍ റിവ്യു) ചെയ്യുന്നതിനായി പ്രതികളുടെ നിര്‍ദ്ദേശപ്രകാരം വിവിധ ടാസ്‌കുകള്‍ക്കു വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ ചതി ചെയ്യുകയായിരുന്നു.

ചക്കരക്കല്‍ സ്വദേശിക്ക് 2,05,000 രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിര്‍ദ്ദേശപ്രകാരം വിവിധ ടാസ്‌കുകള്‍ക്കു വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ ചതി ചെയ്യുകയായിരുന്നു. പിണറായി സ്വദേശിക്കും 74,000 രൂപ നഷ്ടപ്പെട്ടു. ഫെയ്‌സ് ബുക്ക് പരസ്യം കണ്ട് പര്‍ച്ചേസ് ചെയ്യുന്നതിനായി പണം നല്‍കിയ ശേഷം പ്രോഡക്ട് നല്‍കിയില്ലെന്നാണ് പരാതി.

ഓണ്‍ലൈന്‍ ലോണ്‍ നല്‍കാമെന്ന വാഗ്ദാനത്തില്‍, വിവിധ ചാര്‍ജുകളെന്ന പേരില്‍ പിണറായി സ്വദേശിയില്‍ നിന്നും 64,999രൂപ തട്ടിയെടുത്തു.

കതിരൂര്‍ സ്വദേശിക്ക് 43,000 രൂപയും നഷ്ടപ്പെട്ടു. ഓണ്‍ലൈന്‍ പരസ്യം കണ്ട് വാട്‌സ്ആപ്പ് വഴി ചാറ്റ് ചെയ്ത് ക്യാമറ പര്‍ച്ചേസ് ചെയ്യുന്നതിനായി പണം നല്‍കിയ ശേഷം പ്രോഡക്ട് നല്കിയില്ലെന്നാണ് പരാതി. പിണറായി സ്വദേശിക്ക് 21,400 രൂപ നഷ്ടപ്പെട്ടു. ഫെയ്‌സ്ബുക്ക് പരസ്യം കണ്ട് പര്‍ച്ചേസ് ചെയ്യുന്നതിനായി പണം നല്‍കിയ ശേഷം പ്രോഡക്ട് നല്‍കിയില്ലെന്നാണ് പരാതി.