കോഴിക്കോട്: ബാലുശ്ശേരിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ പതിനൊന്നുകാരന്‍ മരത്തിന്റെ ചില്ലയില്‍ കുരുങ്ങി അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശ്ശേരിക്ക് സമീപത്തുള്ള കാരിപ്പാറ മലയിലെ വെള്ളച്ചാട്ടത്തില്‍ നിന്ന് അന്‍പതടി താഴ്ചയിലേക്ക് വീണ് ഒഴുകിപ്പോയ മാസിന്‍ എന്ന കുട്ടിയാണ് വെള്ളത്തിലേയ്ക്ക് ചാഞ്ഞുനിന്ന മരച്ചില്ലകളില്‍ കുടുങ്ങിക്കിടന്ന് രക്ഷപ്പെട്ടത്. തൊഴിലുറപ്പ് ജോലിക്കെത്തിയവരാണ് മറ്റ് കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തി അപകടത്തില്‍പ്പെട്ട കുട്ടിയെ പിടിച്ച് കരകയറ്റിയത്.

പൂനത്ത് നെല്ലിശ്ശേരി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ മാസിനും മറ്റ് നാലുകുട്ടികളും ശനിയാഴ്ച രാവിലെ മദ്രസയിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അവധിദിവസമായതിനാല്‍ കുട്ടികള്‍ കാരിപ്പാറ മലയിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ പോവുകയായിരുന്നു. വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്നതിനിടെ മാസിന്‍ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം.

ആള്‍ത്താമസം കുറഞ്ഞ പ്രദേശമായതിനാല്‍ ഇവിടെ അപകടസാധ്യത ഇവിടെ കൂടുതലായിരുന്നു. കഴിഞ്ഞ ദിവസവും വെള്ളക്കെട്ടുകളിലേക്ക് ഇറങ്ങരുതെന്ന് കുട്ടികള്‍ക്ക് മഴക്കാല മുന്നറിയിപ്പ് നല്‍കിയിരുന്നതായി സ്‌കൂളിലെ അധ്യാപകന്‍ അന്‍വര്‍ പറഞ്ഞു.