പത്തനംതിട്ട: കേരളാ കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍ ചടങ്ങള്‍ മറികടന്ന് 246 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം. പതിനെട്ട് മാസങ്ങളായി അംഗങ്ങള്‍ക്ക് ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാതെ പ്രതിസന്ധി തുടരുമ്പോഴാണിത്. നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചീഫ് ഓഫീസ് ജില്ലാ ഓഫീസ് എന്നിവിടങ്ങളിലായി 292 താല്‍ക്കാലിക ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്. അതിലെ 246 പേരെയാണ് സ്ഥിരപ്പെടുത്തുന്നത്.

ചീഫ് ഓഫീസ്, തിരുവനന്തപുരം ജില്ലാ ഓഫീസ് എന്നിവടങ്ങളിലായി 42 പേരുണ്ട്. പത്തനംതിട്ട - 16, കൊല്ലം -17, ആലപ്പുഴ - 15, കോട്ടയം -18, മറ്റുജില്ലകളിലായി 184 പേരുമുണ്ട്. ഇടതുപക്ഷ അനുകൂല രാഷ്ട്രീയ ചായ്വുള്ളവരാണ് മിക്കവരും. വിവിധ ഓഫീസുകളിലായി 193 തസ്തികയ്ക്കു മാത്രമാണ് അംഗീകാരമുള്ളത്. ഈ തസ്തികയില്‍ ഡപ്യൂട്ടേഷനില്‍ മറ്റു വകുപ്പിലെ ജീവനക്കാര്‍ ജോലി നോക്കുന്നുണ്ട്. ക്ഷേമനിധി ബോര്‍ഡില്‍ 22.90 ലക്ഷം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത. അതില്‍ 9.20 ലക്ഷം പേര്‍ മാത്രമാണ് അംഗത്വം പുതുക്കി കൃത്യമായി തവണ അടയ്ക്കുന്നത്. ആനുകൂല്യങ്ങള്‍ മുടങ്ങിയതാണ് അംഗത്വം പുതുക്കാന്‍ മിക്കവരും മടിച്ചു നില്‍ക്കുന്നത്.

60 വയസ്സ് കഴിഞ്ഞ 3.82 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കേണ്ടത്. പെന്‍ഷനു പുറമെ പ്രസവാനുകൂല്യം, മക്കളുടെ വിദ്യാഭ്യാസം, വിവാഹ ആവശ്യം എന്നിവയ്ക്കും ധനസഹായം തുടങ്ങിയവയും 18 മാസമായി നല്‍കുന്നില്ല. അതേ സമയം പുതിയ വീടുവയ്ക്കുന്നവരില്‍ നിന്ന് എസ്റ്റിമേറ്റ് തുകയുടെ ഒരു ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ സെസായി ഈടാക്കി ക്ഷേമനിധി ബോര്‍ഡിന് നല്‍കുന്നുണ്ട്. പെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് ഇത് ഈടാക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 900 കോടി രൂപ കടമെടുത്തിട്ടുണ്ട്. ഇത് തിരികെ കൊടുത്തിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

പിഎസ്സി ചട്ടങ്ങളെ കാറ്റില്‍ പറത്തി, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കിന്റെ മിനിമം യോഗ്യത പ്ലസ്ടു ആണെന്നിരിക്കെ എസ്എസ്എല്‍സി മാത്രം ഉള്ളവരും ഇടം പട്ടികയില്‍ പിടിച്ചിട്ടുണ്ടെന്നാണ് ആരോപണം. കരാര്‍ വ്യവസ്ഥയില്‍ 15 ദിവസം ദിവസവേതന അടിസ്ഥാനത്തില്‍ ജോലി നല്‍കിയിട്ട്, 16-ാം ദിവസം സര്‍വീസ് ബ്രേക്ക് കൊടുത്താണ് അനധികൃത നിയമനത്തിന് കളം ഒരുക്കിയത്.

പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നിരവധിപേര്‍ പുറത്തുനില്‍ക്കുമ്പോഴാണ് ക്രമവിരുദ്ധമായ നടപടിയുമായി സര്‍ക്കാര്‍ മുന്‍പോട്ടു പോകുന്നതെന്നും താല്‍കാലിക നിയമനം പുനഃപരിശോധിക്കാത്ത പക്ഷം ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.